അല്‍ഷിമേഴ്‌സ് രോഗം നിയന്ത്രിക്കാന്‍ പുതിയ മരുന്ന് എത്തുന്നു; പ്രതീക്ഷയോടെ ആരോഗ്യ മേഖല

അൽഷിമേഴ്‌സ് രോഗത്തിന് ശാശ്വത പരിഹാരം ഇന്നുവരെ കണ്ടെത്തിയിട്ടില്ല, എങ്കിലും രോഗം വേഗത്തിൽ പുരോഗമിക്കുന്നത് തടയാൻ സഹായിക്കുന്ന പുതിയൊരു മരുന്നിന്റെ പരീക്ഷണത്തിനാണ് തയ്യാറെടുപ്പ്. ഹൈഡ്രോമീഥൈൽതയോണിൻ മെസിലേറ്റ് (HMTM) എന്ന ഈ മരുന്ന് തലച്ചോറിൽ അടിഞ്ഞുകൂടുന്ന ‘ടൗ’ (Tau) പ്രോട്ടീനെ ലക്ഷ്യമിടുന്നു. ഓർമ്മയും വിശകലന ശേഷിയും ദീർഘകാലം സംരക്ഷിക്കാൻ സഹായകമാണിതെന്നാണ് പ്രതീക്ഷ. ഇപ്പോഴത്തെ ദീർഘകാല ചികിത്സകൾക്ക് പകരമായി ഗുളിക രൂപത്തിൽ നൽകാവുന്ന രീതിയിലാണ് മരുന്ന് തയ്യാറാക്കിയിരിക്കുന്നത്. മുമ്പ് നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഈ മരുന്ന് രോഗം രൂക്ഷമാകുന്നത് തടയുന്നതായി കണ്ടെത്തി. അതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ ആളുകളിൽ ഇത് പരീക്ഷിക്കാൻ തയ്യാറെടുക്കുന്നത്. അടുത്ത ഏപ്രിലിൽ പുതിയ ക്ലിനിക്കൽ പരിശോധനകൾ തുടങ്ങാനാണ് സാധ്യത. ലോകത്ത് മേധാക്ഷയത്തിന്റെ പ്രധാന കാരണമായ അൽഷിമേഴ്‌സിന്, ഡിമൻഷ്യ ബാധിതരിൽ 70 ശതമാനത്തോളം പേർ ബാധിച്ചിരിക്കുന്നു. ഏകദേശം 5.5 കോടി ആളുകൾ ഈ രോഗം മൂലം ദുരിതം അനുഭവിക്കുന്നുണ്ട്. ഈ പരിഷ്കൃത മരുന്ന് സാധാരണ ജീവിതം തുടരാൻ സഹായിച്ചേക്കുമെന്ന് നിഗമനം. മസ്തിഷ്കത്തിലെ ടൗ എന്ന പ്രോട്ടീൻ കെട്ടുപിണഞ്ഞ് കിടക്കുകയാണ് അൽഷിമേഴ്‌സ് രോഗത്തിൽ കണ്ടു വരിക. ഇത് അടിഞ്ഞുകൂടുന്നത് തടയാനും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും മരുന്നിന് കഴിയും. സ്‌കോട്ട്‌ലൻഡിലെ ടോറസ് തെറാപ്യൂട്ടിക്സ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഈ മരുന്ന് വികസിപ്പിച്ചത്. ആദ്യഘട്ട പരീക്ഷണങ്ങളിൽ, ടൗയുടെ അളവ് കുറയുകയും തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. പാരമ്പര്യ ചികിത്സകൾക്ക് നേരിടേണ്ടി വരുന്ന പാർശ്വഫലങ്ങളെ അപേക്ഷിച്ച് ഈ പുതിയ മരുന്നിന് കുറവായിരിക്കുമെന്നാണ് നിർമ്മാതാക്കളുടെ അവകാശവാദം. ഈ പരീക്ഷണം വിജയകരമായാൽ, അൽഷിമേഴ്‌സ് ബാധിതരിൽ രോഗം നിയന്ത്രിച്ച് ആരോഗ്യം സംരക്ഷിക്കാൻ ഈ മരുന്ന് ഗണ്യമായ മാറ്റം കൊണ്ടുവരും.