ബാങ്കിനെ കബളിപ്പിച്ച് 700 കോടി തട്ടിപ്പ്; മലയാളികൾക്കെതിരെ അന്വേഷണം

കുവൈറ്റിലെ ഗൾഫ് ബാങ്കിനെ കബളിപ്പിച്ച് 700 കോടി രൂപ തട്ടിയെന്ന പരാതിയിൽ 1425 മലയാളികൾക്കെതിരെ അന്വേഷണം ആരംഭിച്ചു. 50 ലക്ഷം മുതൽ 2 കോടി രൂപ വരെ പലരും വായ്പയെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം, കോട്ടയം ജില്ലകളിൽ 10 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൂടുതൽ പരാതികൾ നഴ്സുമാരായി കുവൈറ്റിലെ മിനിസ്ട്രി ഓഫ് ഹെൽത്തിൽ ജോലി ചെയ്തിരുന്നവർക്കെതിരെയാണ്. ഇതിൽ എഴുനൂറോളം പേർ നഴ്സുമാരാണ്. കുവൈത്ത് വിട്ട പലരും പിന്നീട് മറ്റ് രാജ്യങ്ങളിലേക്ക് ജോലി തേടി പോയതായി സൂചനയുണ്ട്. ഗൾഫ് ബാങ്കിൽ നിന്ന് ഒരു മാസം മുൻപാണ് കേരള പൊലീസിന് തട്ടിപ്പിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഈ തട്ടിപ്പിൽ സർക്കാർ ഉദ്യോഗസ്ഥരായ ചില മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പറയപ്പെടുന്നു.
2020 മുതൽ 2022 വരെയുള്ള കാലഘട്ടത്തിൽ ബാങ്ക് തട്ടിപ്പ് നടന്നതായി കണ്ടെത്തി. ആദ്യം ചെറിയ തുക വായ്പയെടുത്ത് കൃത്യമായി തിരിച്ചടച്ച് ക്രഡിറ്റ് സ്കോർ ഉയർത്തിയ ശേഷം പ്രതികൾ വലിയ തുക വായ്പയെടുത്ത് മുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കേരളത്തിൽ വന്നെത്തിയ പ്രതികൾക്കായി ബാങ്ക് അധികൃതർ കേരളത്തിലെത്തി ഡിജിപിയെയും എഡിജിപിയെയും കണ്ടിരുന്നു. നവംബർ 5-ന് എഡിജിപി മനോജ് എബ്രഹാമിന് പരാതി നൽകിയതിനൊപ്പം പ്രതികളുടെ വിലാസങ്ങളടങ്ങിയ വിവരങ്ങളും കൈമാറി.