വാഗമൺ അഡ്വഞ്ചർ പാർക്കിലെ ചില്ലുപാലം സഞ്ചാരികൾക്കായി തുറന്നു

ഇടുക്കി: വാഗമൺ അഡ്വഞ്ചർ പാർക്കിലെ ചില്ലുപാലം സഞ്ചാരികൾക്കായി വീണ്ടും തുറന്നു. രണ്ട് ദിവസങ്ങളിലായി ആയിരത്തിലധികം പേരാണ് ഗ്ലാസ് ബ്രിഡ്ജ് സന്ദർശിച്ചത്. മഴക്കാലത്ത് സുരക്ഷ മുൻനിർത്തി അടച്ചിട്ട പാലമാണ് ഇപ്പോൾ സഞ്ചാരികൾക്കായി തുറന്നത്. വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജിൽ കയറാൻ വേണ്ടി മാത്രമായി എത്തുന്ന നിരവധി സഞ്ചാരികളും ഉണ്ട്. കഴിഞ്ഞ ജൂൺ ഒന്നിനാണ് ചില്ലുപാലം അടച്ചിട്ടത്. നിരന്തരം ആവശ്യപ്പെട്ടിട്ടും തുറക്കുന്നതിൽ തീരുമാനമായിരുന്നില്ല. കോഴിക്കോട് എൻഐടിയിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗം നടത്തിയ പഠന റിപ്പോർട്ടിലെ ശുപാർശകർ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കിയാണ് പാലം തുറന്നത്. സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലാണ് വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജ്. 40 മീറ്റർ നീളമുണ്ട്. ഒരേസമയം 15 പേർക്ക് പാലത്തിൽ കയറാം. പ്രത്യേക അനുഭവം തന്നെയാണ് ഗ്ലാസ് ബ്രിഡ്ജ് സമ്മാനിക്കുന്നത്. ഒരു ദിവസം 1500 പേർക്കാണ് പ്രവേശനം അനുവദിക്കുക. വരുമാനത്തിൻറെ 30 ശതമാനം ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലിന് ലഭിക്കും.