‘ഐക്യൂ, പോക്കോ,വൺ പ്ലസ് ബ്രാൻഡുകളെ ഇന്ത്യയിൽ നിരോധിക്കണം’; കേന്ദ്രസർക്കാരിന് പരാതി നൽകി എഐഎംആർഎ

ചൈനീസ് ബ്രാൻഡുകളായ ഐക്യൂ (iQoo), പോക്കോ (Poco), വൺ പ്ലസ് (One Plus) എന്നിവയുടെ ബിസിനസ് ഇന്ത്യയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ മൊബൈൽ റീടെയ്ലേഴ്സ് അസോസിയേഷൻ (AIMRA). കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലിന്റെയും, ധനമന്ത്രി നിർമലാ സീതാരാമന്റെെയും ഇടപെടലാണ് AIMRA തേടിയിരിക്കുന്നത്. കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (CCI) റിപ്പോർട്ടിനെയും, തുടർച്ചയായുള്ള ഫോളോ അപ് നടപടികളെയും മറികടന്ന് ഈ കമ്പനികൾ തുടർച്ചയായി വ്യവ്സഥകൾ ലംഘിക്കുകയാണെന്ന് AIMRA പറയുന്നു.
ആമസോൺ പോലെയുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട് എക്സ്ക്ലൂസീവ് കരാറുകളിൽ ഏർപ്പെടുകയും, റീടെയിൽ സ്റ്റോറുകളിൽ പ്രൊഡക്ടുകൾ വിതരണം ചെയ്യാതിരിക്കുകയുമാണ്. കൂടാതെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ നിന്ന് റീടെയിൽ ചാനലുകളിലേക്ക് പ്രൊഡക്ട് ഡൈവേർഷൻ നടത്തുന്നതിനാൽ ജി.എസ്.ടി നഷ്ടം സംഭവിക്കുന്നതായും AIMRA സ്ഥാപകനും, ചെയർമാനുമായ കൈലാഷ് ലഖ്യാനി പറഞ്ഞു.
ഐക്യൂ ബ്രാൻഡിന്റെ ഉടമസ്ഥത വിവോയ്ക്കും, പോക്കോയുടേത് ഷവോമിക്കും, വൺ പ്ലസിന്റെ ഉടമസ്ഥത ഓപ്പോയ്ക്കുമാണ്. രാജ്യത്തെ 1.5 മില്യൺ മൊബൈൽ റീടെയ്ലേഴ്സിനെ പ്രതിനിധീകരിക്കുന്ന അപെക്സ് ബോഡിയാണ് AIMRA. ഐക്യൂ, പോക്കോ, വൺ പ്ലസ് എന്നീ കമ്പനികളുടെ ലൈസൻസ് റദ്ദാക്കണമെന്നാണ് AIMRA കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.