ഇന്ത്യയ്ക്ക് ആശ്വാസം; ആഗോള എണ്ണവില കുറയുമെന്ന് വിദഗ്ധർ

എണ്ണ വില തിരിച്ചുകയറ്റത്തിന്റെ പാതയിലെങ്കിലും അധികം വൈകാതെ കുറയുമെന്ന് വിദഗ്ധരുടെ റിപ്പോർട്ട്. അമേരിക്കയിലെ എണ്ണ ശുദ്ധീകരണശാലകൾ ഈ പാദത്തിൽ തങ്ങളുടെ സൗകര്യങ്ങളിലുള്ള പ്രവർത്തനങ്ങൾ കുറയ്ക്കുന്നുവെന്നാണു വിലയിരുത്തൽ. കൂടതെ ആഗോളതലത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ക്രൂഡിന്റെ അളവ് വർധിക്കുന്നുണ്ട്. മൂല്യം തുടർച്ചയായി കുറയുന്നത് വിപണികളിൽ എണ്ണ കെട്ടികിട്ടാനുള്ള സാധ്യതകളിലേയ്ക്കാണു വിരൽ ചൂണ്ടുന്നത്. ഇത് വിലയെ പിന്നോട്ട് വലിക്കുമെന്ന നിഗമനത്തിലാണ് വിദഗ്ധർ. പിബിഎഫ് എനർജി, ഫിലിപ്‌സ് 66, വലേറോ എനർജി കോർപ്പറേഷൻ തുടങ്ങിയവരും നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഇതിനു കാരണം പ്രതീക്ഷിക്കുന്ന ഡിമാൻഡ് താഴ്ചയാണ്. അടുത്തിടെ എട്ടു മാസത്തെ താഴ്ന്ന നിലയിലേയ്ക്ക് ആഗോള എണ്ണവില കൂപ്പുകുത്തിയിരുന്നു. എന്നാൽ കഴിഞ്ഞവാരം എണ്ണ മികച്ച തിരിച്ചുവരവിന്റെ സൂചനകൾ നൽകിയിരുന്നു. എന്നാൽ ഇതു ശാശ്വതമല്ലെന്നും, വികാരം ദുർബലമാണെന്നും, മുന്നോട്ട് ഇടിവ് തന്നെ പ്രതീക്ഷിക്കണമെന്നും വിദഗ്ധർ കൂട്ടിച്ചേർത്തു. ഈ നിലവാരം ഇന്ത്യയെ സംബന്ധിച്ച് ഏറെ നേട്ടമാണ്. ആഗോള എണ്ണവില പരിമാവധി താഴ്ന്നിരിക്കുന്നത്, വിലകുറഞ്ഞ് റഷ്യൻ ക്രൂഡിൽ ഇന്ത്യയ്ക്കു മികച്ച നേട്ടം നൽകും. അതേസമയം നിലവിലെ ആഗോള എണ്ണവിലയിടിവ് പെടോൾ, ഡീസൽ വില കുറയ്ക്കുമെന്ന ധാരണ വേണ്ട. എണ്ണക്കമ്പനികൾ അവർക്കു നഷ്ടമായ മാർജിനുകൾ തിരിച്ചുപിടിക്കുന്ന തിരക്കിലാണ്. ഡോളറിനെതിരേ രൂപ തുടരുന്ന മോശം പ്രകടനം ഇന്ത്യയ്ക്ക് ബുദ്ധിമുട്ടാകുന്നുണ്ട്.