ട്രംപിന്റെ തീരുവ: രൂപ റെക്കോഡ് ഇടിവിൽ, കയറ്റുമതിയിൽ കുറവ് 22%
President Donald Trump addresses a joint session of Congress at the Capitol in Washington, Tuesday, March 4, 2025. (AP Photo/Ben Curtis)
മുംബൈ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 50 ശതമാനം തീരുവ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിയെ ബാധിച്ചു തുടങ്ങിയതായി ഗ്ലോബൽ ട്രേഡ് ആൻഡ് റിസർച്ച് ഇനിഷ്യേറ്റീവിന്റെ(ജിടിആർഐ) റിപ്പോർട്ട്. 2025 മേയിനെ അപേക്ഷിച്ച് യുഎസിലേക്കുള്ള ചരക്കു കയറ്റുമതിയിൽ 22.2 ശതമാനം കുറവുണ്ടായതായാണ് റിപ്പോർട്ട്.
മേയിൽ 880 കോടി ഡോളർ ആയിരുന്നു കയറ്റുമതിയെങ്കിൽ ഓഗസ്റ്റിലിത് 690 കോടി ഡോളറായി. തീരുവ ബാധകമായിട്ടില്ലാത്ത സ്മാർട്ട്ഫോൺ കയറ്റുമതിയിലും ആഘാതം പ്രകടമായിട്ടുണ്ട്. തീരുവ ഉയർത്തുമെന്ന സൂചന ഉണ്ടായിരുന്നതിനാൽ അതിനു മുന്പ് വൻതോതിൽ ഫോൺ കയറ്റുമതി ചെയ്തിരുന്നു. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യത്തകർച്ച തുടരുന്നു. ചൊവ്വാഴ്ച ഡോളറിനെതിരേ രൂപ എക്കാലത്തെയും താഴ്ന്നനിലയിലെത്തി.
എച്ച്-1ബി വിസയ്ക്ക് ഫീസ് കുത്തനെ ഉയർത്തിയതാണ് തിരിച്ചടിയായത്. രാവിലെ 88.41 രൂപയിലായിരുന്നു വ്യാപാരം തുടങ്ങിയത്. വ്യാപാരത്തിനിടെ ഡോളറൊന്നിന് 88.82 രൂപയിലേക്ക് വീണു. ഒടുവിൽ 88.75 രൂപയിൽ വ്യാപാരം നിർത്തി. 88.45 രൂപയായിരുന്നു മുൻപ് രേഖപ്പെടുത്തിയ ഏറ്റവുംകുറഞ്ഞ നിലവാരം.
