ഇന്ത്യ – ജപ്പാന്‍ വാര്‍ഷിക ഉച്ചകോടി; പ്രധാനമന്ത്രി ടോക്കിയോയിൽ
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിലെത്തി. ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര, താരിഫ് നയങ്ങളെത്തുടര്‍ന്ന് ഇന്ത്യ-യുഎസ് ബന്ധത്തില്‍ അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി മോദിയുടെ ജപ്പാന്‍ സന്ദര്‍ശനം. പ്രധാനമന്ത്രി മോദി 15-ാമത് ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കും. ഏഴു വര്‍ഷത്തിന് ശേഷമാണ് മോദി ജപ്പാനിലെത്തുന്നത്. പ്രധാനമന്ത്രി ഇഷിബയുമായുള്ള മോദിയുടെ ആദ്യ ഉച്ചകോടിയാണിത്.
2018 ലെ ഇന്ത്യ – ജപ്പാന്‍ ഉച്ചകോടിയിലാണ് മുമ്പ് മോദി പങ്കെടുത്തത്. ‘പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെ ടോക്കിയോയില്‍ എത്തി. ഇന്ത്യ-ജപ്പാന്‍ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനായി വൈകുന്നേരം പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തും,’ വിദേശകാര്യ മന്ത്രാലയം എക്സിൽ പോസ്റ്റ് ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള നാഗരിക ബന്ധങ്ങളും സാംസ്‌കാരിക ബന്ധങ്ങളും ശക്തിപ്പെടുത്തുന്നതിനുള്ള അവസരമായിരിക്കും തന്റെ ജപ്പാന്‍ സന്ദര്‍ശനമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു.
