ചരിത്ര നേട്ടവുമായി വല്ലാർപാടം കണ്ടെയനർ ടെർമിനൽ

കൊച്ചി: വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്മെന്‍റ് ടെർമിനല്‍ (ഐസിടിടി) കഴിഞ്ഞ ജൂണില്‍ 81,000 ടിഇയു (20 അടിക്ക് തുല്യ യൂണിറ്റുകള്‍) ചരക്കുകള്‍ കൈകാര്യം ചെയ്തു.മേയിലേതിനേക്കാള്‍ 35 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ജൂണില്‍, മദർഷിപ്പുകള്‍ ഉള്‍പ്പെടെ 54 കപ്പലുകള്‍ കൊച്ചിയിലെത്തി.തെക്കുകിഴക്കൻ ഏഷ്യ, മിഡില്‍ ഈസ്റ്റ്, ഫാർ ഈസ്റ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന മെയിൻലൈൻ സേവനങ്ങളിലേക്കു കൊച്ചി നേരിട്ട് ചരക്കുനീക്കം നടത്തിയെന്നും ഡിപി വേള്‍ഡ് അധികൃതർ അറിയിച്ചു.ഏറ്റവും ഉയർന്ന ആവശ്യകതയുള്ള സമയങ്ങളില്‍ പോലും തടസമില്ലാത്ത പ്രവർത്തനങ്ങള്‍ ഉറപ്പാക്കുന്നത്തിനായി ടെർമിനലിന്‍റെ വൈദ്യുതശേഷി മൂന്ന് എംവിഎയില്‍ നിന്ന് അഞ്ച് എംവിഎയായി ഉയർത്തിയിട്ടുണ്ട്.യാർഡ് ഉപകരണങ്ങളുടെ പൂർണമായ വൈദ്യുതീകരണംവഴി കാർഗോ കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന കാർബണ്‍ ബഹിർഗമനം ഗണ്യമായി കുറച്ചതായും ഡിപി വേള്‍ഡ് കൊച്ചി, പോർട്ട്‌സ് ആൻഡ് ടെർമിനല്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ദിപിൻ കയ്യത്ത് പറഞ്ഞു. നിശ്ചിത സമയത്തിനുള്ളിൽ മെച്ചപ്പെട്ട ട്രാൻഷി പ്‌മെൻ്റെ നടത്തുന്നതിൽ ടെർമിനലിനുള്ള ശേഷിയും പ്രകടനത്തിലെ സുസഥിരമായ കാര്യക്ഷമതയും കണ്ടെയ്നർ കൈകാര്യത്തിലെ പുതിയ റെകോർഡ് പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.